2011, മാർച്ച് 29, ചൊവ്വാഴ്ച

പപ്പായകൃഷിക്ക് പുതുജീവന്‍ നല്‍കാന്‍ 'പരാദ'മെത്തി

എടപ്പാള്‍: പപ്പായമരത്തെയും മറ്റുചെടികളെയും നശിപ്പിക്കുന്ന മീലിമൂട്ടയ്‌ക്കെതിരെ 'പരാദം' കൃഷിയിടങ്ങളിലെത്തി.

എടപ്പാള്‍ കൃഷി ഓഫീസര്‍ പി.കെ. അബ്ദുള്‍ജബ്ബാറിന്റെ നേതൃത്വത്തിലാണ് എടപ്പാളിലെ കര്‍ഷകര്‍ക്ക് ആശ്വാസവും പപ്പായച്ചെടികള്‍ക്ക് പുതുജീവനുമേകിക്കൊണ്ട് 'അസിരോഫാഗസ്' എന്ന പരാദം വിജയകരമായി പരീക്ഷിക്കപ്പെട്ടത്.


കഴിഞ്ഞവര്‍ഷത്തില്‍ നാടുമുഴുവനും മീലിമൂട്ട ആക്രമണത്തില്‍ പപ്പായച്ചെടികള്‍ നശിച്ചിരുന്നു. പപ്പായക്കുശേഷം തുളസി, ചെമ്പരത്തി, മുരിങ്ങ, വേപ്പ് തുടങ്ങിയ ചെടികളെയും ഇവ ആക്രമിച്ചിരുന്നു. ഇതിന് പരിഹാരമായാണ് കേരളകാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര കീടശാസ്ത്ര വിഭാഗത്തില്‍ വികസിപ്പിച്ച പരാദത്തെ തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രം വഴി എത്തിച്ചത്.


എടപ്പാളിലെ നെല്ലിക്കല്‍ അനിരുദ്ധന്‍ എന്ന കര്‍ഷകന്റെ തോട്ടത്തില്‍ പപ്പായച്ചെടി ഉണ്ടാക്കിയ ശേഷം തുവരച്ചെടിയിലേക്ക് ബാധിച്ച മീലിമൂട്ടകള്‍ക്ക് നേരെ പരാദത്തെ പ്രയോഗിച്ചു. അസിരോഫാഗസ് പരാദം ടെസ്റ്റ്ട്യൂബില്‍ നിന്ന് പുറത്തുവിട്ട് ദിവസങ്ങള്‍ക്കകം തന്നെ മീലിമൂട്ട കുഞ്ഞുങ്ങളുടെ മുകളില്‍ മുട്ടയിട്ട് വളരുകയാണ് ചെയ്യുന്നത്. ഇവ പൂര്‍ണവളര്‍ച്ചയെത്തി പുറത്തുവന്നതോടെ മീലിമൂട്ടക്കുഞ്ഞുങ്ങള്‍ ഒന്നാകെ ചത്തൊടുങ്ങി. പരാദങ്ങള്‍ വീണ്ടും മീലിമൂട്ടക്കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് അവര്‍ക്കുമീതെ മുട്ടയിടും. ഒരു പരാദം അമ്പതിലേറെ മീലിമൂട്ടക്കുഞ്ഞുങ്ങളെ നശിപ്പിക്കും. പപ്പായ മീലിമൂട്ടകളെ മാത്രമേ ഈ പരാദം നശിപ്പിക്കൂ.


കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബാംഗ്ലൂരിലെ എന്‍.ബി.എ.ഐ.ഐ എന്ന സ്ഥാപനമാണ് വേട്ടാള വര്‍ഗത്തില്‍പ്പെട്ട അസിരോഫാഗസിനെ പോര്‍ട്ടോറിക്കോ എന്ന രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്.


എടപ്പാള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ നടക്കുന്ന ജൈവകാര്‍ഷിക പ്രവര്‍ത്തനത്തിലേക്ക് ഈ പരാദത്തെ പരിചയപ്പെടുത്തി എല്ലാകര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭ്യമാക്കുമെന്ന് കൃഷി ഓഫീസര്‍ പി.കെ. അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.

2011, മാർച്ച് 27, ഞായറാഴ്‌ച

വടശ്ശേരി ക്ഷേത്രോത്സവം

കോലൊളമ്പ് : വടശ്ശേരി അയ്യപ്പക്ഷേത്രത്തിലെ പൂരമഹോത്സവം വിപുലമായ പരിപാടികളോടെ 26 മാര്‍ച്ച് 2011(ശനി) നടന്നു.രാവിലെ ഒമ്പത് മുതല്‍ പറയെടുപ്പ്, മൂന്നുമണിക്ക് ആന, പഞ്ചവാദ്യം, നാടന്‍ കലാപ്രകടനങ്ങള്‍ എന്നിവയോടെ പുലിക്കാട് കാവതിയാട്ട് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പ്, ആലങ്കോട് കുട്ടന്‍ നായരുടെ മേളം എന്നിവ നടന്നു.


രാത്രി 7.15ന് വെടിക്കെട്ട്, എട്ടിന് തായമ്പക, രാത്രി 10ന് റോക്ക് ബീറ്റ്‌സിന്റെ ഗാനമേള.

2011, മാർച്ച് 24, വ്യാഴാഴ്‌ച

സുരക്ഷിതാഹാര സന്ദേശവുമായി എടപ്പാളില്‍ ജൈവകര്‍ഷക മുന്നേറ്റം

എടപ്പാള്‍: മാരകമായ കീടനാശിനികളും രാസവളങ്ങളുമില്ലാതെ പഴം, പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്താനായി എടപ്പാള്‍ കൃഷിഭവന്‍ പദ്ധതിയൊരുക്കി.

പഞ്ചായത്തിലെ 112.5 ഏക്കര്‍ സ്ഥലത്ത് 202 കര്‍ഷകരടങ്ങുന്ന സംഘം ജൈവകൃഷി നടത്തി മൂന്നുവര്‍ഷത്തിനകം ജൈവകൃഷി പ്രദേശമായി സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാണ് പദ്ധതി.

കോലൊളമ്പ്, തലമുണ്ട, പൊറൂക്കര തുടങ്ങിയ ക്ലാസുകളില്‍ 30 ഗ്രൂപ്പുകളാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവിക കീടനാശിനികളായും വളങ്ങളായും ഉപയോഗിച്ചാണ് ഉത്പാദനം. ജൈവ കീടനിയന്ത്രണ ജീവാണുക്കളും പ്രയോഗിക്കും. കര്‍ഷകര്‍ ജൈവ കീടനാശിനികള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ചാണകം,ഗോമൂത്രം,ശര്‍ക്കര,കടുക്കാപൊടി,ഇരട്ടിമധുരം,പപ്പായ പള്‍പ്പ്,ഇളനീര്‍,വാഴപ്പഴം,മോര്,കറ്റാര്‍ വാഴ,ആര്യവേപ്പ്,എരുക്കില,തുളസി,കരിനൊച്ചി,ആടലോടകം തുടങ്ങിയവ നിശ്ചിത അനുപാതത്തില്‍ കലര്‍ത്തി സൂഷിച്ചുണ്ടാക്കുന്ന ആര്‍ക്കേ ബാക്ടീരിയ ലായനി,അമൂതം ലായനി,പഞ്ചഗവ്യം,വിവിധ ബട്ടര്‍ മില്‍ക്ക് ലായനികള്‍,ഇല സത്തുകള്‍ എന്നിവയും വിവിധ ജൈവ കീട നിയന്ത്രണ ജീവാണുക്കളായ വെര്‍ട്ടിസീലിയം,ബ്യൂവേരിയ ബാസില്ലസ്,അസോസ്പൈറില്ലം,മൈക്കോറൈസ എന്നിവയും പ്രയോഗിക്കാന്‍ കര്‍ഷകര്‍ തുടങ്ങിക്കഴിഞ്ഞു.പരിശീലനം നേടിയ കര്‍ഷകര്‍ ജൈവകൃഷിക്കാവശ്യമായ ഇല സത്തുകളും പഞ്ചഗവ്യം തുടങ്ങിയവ കുപ്പികളിലാക്കി ഉല്‍പാദിപ്പിച്ചു തുടങ്ങി.

പഞ്ചായത്തിലെ ആവശ്യക്കാര്‍ക്ക് ഇത്തരം ഉത്പന്നങ്ങളും പഴം പച്ചക്കറികളും സെയ്ഫ് ഫുഡ് നെറ്റ്‌വര്‍ക്ക് വഴിയും എസ്.എം.എസ്, ഇ-മെയില്‍ വഴിയും ലഭ്യമാക്കും. വിവരങ്ങള്‍ക്ക് 9495272827, 9037878930 നമ്പറുകളിലും karshikam@gmail.com വിലാസത്തിലും ബന്ധപ്പെടാം.

സഹവാസക്യാമ്പ്

കോലൊളമ്പ് :കോലൊളമ്പ് എ.എം.എല്‍.പി. സ്‌കൂള്‍ ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമപ്പഞ്ചായത്തംഗം ഗീത ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അന്‍വര്‍ സല്‍മ അധ്യക്ഷത വഹിച്ചു. എം. അബ്ദുള്‍ റസാഖ്, ലീല, എസ്. കവിത, അഭിലാഷ് മോഹന്‍, വട്ടംകുളം ശങ്കുണ്ണി, ഇബ്രാഹിംകുട്ടി, സുലൈമാന്‍ കോലോത്ത് എന്നിവര്‍ പ്രസംഗിച്ചു.

2011, മാർച്ച് 18, വെള്ളിയാഴ്‌ച

ജൈവ കൃഷി : പരിശീലനം പുത്തനനുഭവമായി

എടപ്പാള്‍: സ്വന്തം കൃഷിയിടത്തില്‍നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കീടനാശിനികളും ജൈവവളങ്ങളും നിര്‍മിക്കാന്‍ പരിശീലനം നല്‍കിയ ശില്പശാല കര്‍ഷകര്‍ക്ക് പുതിയ അനുഭവമായി.


എടപ്പാള്‍ കൃഷിഭവനാണ് ജൈവകൃഷി വ്യാപനത്തിന്റെ ഭാഗമായി ജി.എല്‍.പി.സ്‌കൂളില്‍ ഒരു ദിവസം നീണ്ടുനിന്ന ശില്പശാല നടത്തിയത്.

തമിഴ്‌നാട് സത്യമംഗലത്തുള്ള ദേശീയകാര്‍ഷിക രംഗത്തെ അറിയപ്പെടുന്ന ജൈവകര്‍ഷകന്‍ എസ്.ആര്‍. സുന്ദരരാമന്റെ കണ്ടെത്തലുകളാണ് ഇവയെല്ലാം. ഇദ്ദേഹം നേരിട്ടെത്തിയാണ് ഇവ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ഇദ്ദേഹം വരും മുമ്പുതന്നെ ആവശ്യമായ സാധനങ്ങളും കുറിപ്പടി കൊടുത്തയച്ച് കൃഷി ഓഫീസര്‍ പി.കെ. അബ്ദുള്‍ ജബാര്‍ ശേഖരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ 13 ഏക്കര്‍ കൃഷിയിടത്തില്‍ കരിമ്പ്, വാഴ, ചോളം, നെല്ല്, പച്ചക്കറി തുടങ്ങിയവ വര്‍ഷങ്ങളായി കൃഷിചെയ്തുവരുന്ന കര്‍ഷകനാണിദ്ദേഹം.


എടപ്പാളില്‍ 112 ഏക്കറില്‍ 205 കര്‍ഷകരെ ഉപയോഗിച്ച് ജൈവകൃഷിവ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് ശില്പശാല നടത്തിയത്.


സിപിസിആര്‍ഐ മുന്‍ഡയറക്ടറും കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. അഹമ്മദ് ബാവപ്പ, കൃഷിഓഫീസര്‍ പി.കെ. അബ്ദുള്‍ ജബാര്‍, കാര്‍ഷിക സര്‍വകലാശാല പ്രൊഫ. ഡോ. സാലിക്കുട്ടി മാത്യു, കൃഷി അസി.ഡയറക്ടര്‍ പി. ജയന്തകുമാര്‍, എസ്.ആര്‍. സുന്ദര്‍രാജന്‍, കല്ലിങ്ങല്‍ രാജന്‍, കെ. വേലായുധന്‍, സുനില്‍, ശ്രീജിത്, എന്‍. അബൂബക്കര്‍, എം. ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷീര സംഘങ്ങളില്‍ നിന്നും ഗോമൂത്രവും മറ്റുല്പന്നങ്ങളും ശേഖരിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ ഇത്തരം ഉല്പന്നങ്ങള്‍ നിര്‍മിച്ച് വില്പന നടത്താനും കൃഷിഭവന് പദ്ധതിയുണ്ടെന്ന് കൃഷി ഓഫീസര്‍ അബ്ദുള്‍ ജബാര്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഇന്ധനവും വൈദ്യുതിയുമില്ലാത്ത പെഡല്‍പമ്പ്

എടപ്പാള്‍: ഊര്‍ജപ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക വ്യവസ്ഥയെ തകിടംമറിക്കുന്ന കാലഘട്ടത്തില്‍ വൈദ്യുതിയും ഇന്ധനവുമില്ലാതെ ജലസേചനം നടത്തുന്ന പെഡല്‍ പമ്പ് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു.



എടപ്പാള്‍ കൃഷി ഭവന്‍, ഓയിസ്‌ക ഇന്റര്‍നാഷനല്‍ എടപ്പാള്‍ ചാപ്റ്റര്‍, ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് എന്റര്‍പ്രൈസസ് എന്നിവ സംയുക്തമായാണ് പെഡല്‍ പമ്പ് കര്‍ഷകര്‍ക്കായിരംഗത്തിറക്കിയിരിക്കുന്നത്.
മൂന്നര ഇഞ്ച് വ്യാസമുള്ള രണ്ട് ബാരലുകളില്‍ ഘടിപ്പിച്ച വാഷറുകളും മെറ്റര്‍ സ്റ്റാന്‍ഡും ചവിട്ടാനുള്ള പെഡലുകളും ചേര്‍ന്ന പമ്പ് ഉപയോഗിച്ച് 30 അടി വരെ ആഴമുള്ള തോട്, കുളം, കിണര്‍ എന്നിവയില്‍ നിന്നും ജലസേചനം നടത്താം. ഒരു സെക്കന്‍ഡറില്‍ ഒന്നേകാല്‍ ലിറ്റര്‍ എന്ന തോതില്‍ വെള്ളം പുറത്തേക്ക് പ്രവേശിക്കും. ഇത്തരത്തില്‍ ഒരു മണിക്കൂറില്‍ 4000-6000 ലിറ്റര്‍വെള്ളം പുറത്തേക്കൊഴുക്കാം.
ഒന്നര ഇഞ്ച് വ്യാസമുള്ള ഹോസുപയോഗിച്ച് വെള്ളം വലിച്ചെടുക്കുകയും ആവശ്യമെങ്കില്‍ നാലിഞ്ച് ഫ്‌ളാറ്റ് ഫ്‌ളക്‌സിബിള്‍ ഹോസുപയോഗിച്ച് വെള്ളം പമ്പില്‍ നിന്ന് വലിച്ചെടുക്കാനും സാധിക്കും.
കോള്‍കൃഷിയില്‍ വെള്ളമെത്താത്ത വയലുകളില്‍ കര്‍ഷകര്‍ക്ക് സ്വന്തമായി പെഡല്‍ പമ്പുപയോഗിച്ച് തോടുകളില്‍ നിന്ന് വെള്ളമെടുക്കാം. ബയോ ഗ്യാസ് പ്ലാന്റിലെ സ്ലറി പ്ലംബ്ബിങിന് പെഡല്‍ പമ്പ് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരീക്ഷിച്ചുവരികയാണെന്ന് കൃഷി ഓഫിസര്‍ പി.കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

കാബേജും കോളിഫ്‌ളവറും വിളവെടുപ്പിനൊരുങ്ങി; കുട്ടികള്‍ക്ക് ചോറിനൊപ്പം ഇനി ഉപ്പേരിയും

എടപ്പാള്‍: കോലൊളമ്പ് ജി.യു.പി സ്‌കൂളിലെ ഹരിത ക്ലബ്ബംഗങ്ങള്‍ നട്ടുവളര്‍ത്തിയ കാബേജും കോളിഫ്‌ളവറും വിളവെടുപ്പിന് പാകമായി.
വാഴയും ചേമ്പും മുളകുമെല്ലാം നട്ട കൂട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നൂറോളം കാബേജിന്റെയും കോളിഫ്‌ളവറിന്റെയും മുകുളങ്ങളും കൃഷിയിടത്തില്‍ നട്ടത്. ആദ്യമൊക്കെ വലിയ പ്രതീക്ഷയില്ലായിരുന്നു. രണ്ടുമാസം പിന്നിട്ടപ്പോഴേക്കും വലിയ ഇലകളുമായി തളിര്‍ത്തുവളര്‍ന്ന ചെടികളില്‍ കായുടെയും പൂവിന്റെയും ലക്ഷണങ്ങളായി. ഇപ്പോള്‍ വലിയ കോളിഫ്‌ളവറും കാബേജുമെല്ലാം വിളവെടുപ്പിനൊരുങ്ങി.

തൊട്ടടുത്തുതന്നെയുള്ള കൃഷിക്കാരന്‍ കല്ലിങ്ങന്‍ രാജന്‍ സൗജന്യമായി നല്‍കിയ ജൈവവളവും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും കുട്ടികള്‍ക്ക് പ്രയോജനമായി. ഉച്ചഭക്ഷണത്തിന് ചോറിനും ചെറുപയറിനുമൊപ്പം ഓരോദിവസവും കബേജിന്റെയും കോളിഫ്‌ളവറിന്റെയും വിഭവങ്ങള്‍കൂടി ഒരുക്കി കഴിച്ചാണ് കുട്ടികള്‍ ഈ അധ്യയനവര്‍ഷത്തിന് വിടപറയുക.

പ്രധാനാധ്യാപകന്‍ ഇ. രാജന്‍, പി. ബാലകൃഷ്ണന്‍, സി. ഷൈലജ, ഷാജി എന്നിവരും വിനീത്, അഞ്ജലി, അര്‍ച്ചന, വിസ്മയ, ഐശ്വര്യ എന്നീ വിദ്യാര്‍ഥികളുമാണ് കൃഷിക്ക് നേതൃത്വംനല്‍കിയത്.

ധര്‍മബോധനസംഗമം

കോലൊളമ്പ് : എസ്.എസ്.എഫ്, എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ധര്‍മബോധനസംഗമം പുലിക്കാട് ബിലാല്‍ മസ്ജിദില്‍ ഹംസ ബാഖവി ഉദ്ഘാടനംചെയ്തു.

സിദ്ധിഖ് മൗലവി അയിലക്കാട് അധ്യക്ഷതവഹിച്ചു. പൊന്നാനി വലിയ ജുമാമസ്ജിദ് മുദ്‌രിസ് ജാഫര്‍ അസ്ഹരി, വി. അബ്ദുള്ളക്കുട്ടി, കെ. അബ്ദുറഹ്മാന്‍, സി.പി.ആശിഖ്, ഫക്രുദ്ദീന്‍, ശബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒളമ്പക്കടവ് പാലം

ബജറ്റ്(ഫെബ്രുവരി - 2011 : ബിയ്യം കായലിന് കുറുകെ കാഞ്ഞിരമുക്ക് കോലളമ്പ് റോഡില്‍ ഒളമ്പക്കടവ് പാലംത്തിന്' ബജറ്റില്‍ തുക വകയിരുത്തി.അതേ പോലെ സംസ്ഥാനത്ത് ബൈപാസുകള്‍ നിര്‍മിക്കുന്നതില്‍ ഒന്ന് എടപ്പാളിലായിരിക്കും. ഇതോടെ എടപ്പാളിലെ യാത്രാപ്രശ്‌നത്തിന് പരിഹാരമാകും.