2011, ഏപ്രിൽ 6, ബുധനാഴ്‌ച

റോഡ് നന്നായിട്ടും കണ്ണഞ്ചിറയില്‍ ദുരന്തമൊഴിയുന്നില്ല

എടപ്പാള്‍: കൊടുംവളവും കയറ്റങ്ങളുംമൂലം ദുര്‍ഘടാവസ്ഥയിലായിരുന്ന സംസ്ഥാന പാതയിലെ കണ്ണഞ്ചിറയില്‍ റോഡ് നന്നാക്കിയിട്ടും അപകടങ്ങള്‍ക്ക് മാറ്റമില്ല. കോലൊളമ്പ് സ്വദേശികളായ രണ്ടുയുവാക്കള്‍ എട്ടുമാസം മുമ്പ് ഇതേസ്ഥലത്ത് മിനിബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ച വേദന മാറും മുമ്പ് വീണ്ടുമുണ്ടായ അപകടമരണം കോലൊളമ്പിന് തീരാവേദനയായി. ചൊവ്വാഴ്ച അപകടത്തില്‍ മരിച്ച തെക്കുഞ്ചേരി അബ്ദുള്‍ സലാമിന്റെ വീട്ടിന്റെ മീറ്ററുകള്‍ക്കപ്പുറത്തുള്ള ഷാഫി, സലാം എന്നീ യുവാക്കളാണ് കഴിഞ്ഞ റംസാന്‍ കാലത്ത് അപകടത്തില്‍ മരിച്ചത്. സലാം നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഗായകന്‍, നാടക സിനിമാ നടന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ബെന്‍ ജോണ്‍സണ്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഗാനമേള ട്രൂപ്പുകളിലും സക്രിയമായിരുന്നു. എറണാകുളത്ത് ടൈല്‍സ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സലാം ചൊവ്വാഴ്ച നാലുമണിയോടെയാണ് വീട്ടിലെത്തിയത്. സഹോദരന്‍ ഷരീഫ് ബുധനാഴ്ച പുലര്‍ച്ചെ ഗള്‍ഫിലേക്ക് പോകുമ്പോള്‍ യാത്രയയക്കാനായിരുന്നു വരവ്. വീട്ടില്‍വന്ന് എടപ്പാളില്‍ പോയി സാധനം വാങ്ങിവരാമെന്ന് പറഞ്ഞ് സുഹൃത്ത് വാസനുമൊത്ത് ബൈക്കില്‍ പുറപ്പെട്ടതാണ്. കോഴിക്കോട് സ്വദേശിനിയായ ഭാര്യ എടപ്പാളിലെത്തുമെന്നു പറഞ്ഞിരുന്നു. അവരെയും കൂട്ടി മടങ്ങാമെന്നു കരുതിയുള്ള യാത്രയാണ് അവസാനയാത്രയായത്.

അഭിപ്രായങ്ങളൊന്നുമില്ല: